കുഞ്ഞിതാ തേങ്ങുന്നു ദാഹം ശമിക്കാതെ
മീനത്തിലെച്ചൂട് ഉച്ചത്തിലെത്തുമ്പോൾ
നിളയിതാ കേഴുന്നു ഈ കാഴ്ച്ച കാണുമ്പോൾ
കണ്ണീർ പൊഴിക്കാതെ താങ്ങുവാനാകാതെ
കരയുവാനാകില്ല അശ്രുവതില്ലാതെ
വീണ്ടും കൊതിക്കുന്നു ഇടവമാസത്തിനായ്
തന്നുടെ ജനകനാം സഹ്യനറിയില്ല
ഈ മീനമാസത്തിൽ തന്നുടെ ദുർഗ്ഗതി
ആശയോടന്നു ഞാൻ യാത്ര പറഞ്ഞിട്ടു
ഒരുപാടും കാതം കുണുങ്ങിചിരിച്ചിട്ടു
കൈരളി തൻഹൃത്തിലൊഴുകിയിറങ്ങി ഞാൻ
നെന്മണിയേന്തുന്ന പാടങ്ങൾ കണ്ടു ഞാൻ
ചിങ്ങമാസത്തിലെ ഓണമതുണ്ടു ഞാൻ
പോരുന്ന വഴിയിലെ സഖികളെ ചേർത്തങ്ങു
എന്നുടെ മേനി നിറഞ്ഞു കവിഞ്ഞു പോയ്
ദാഹമകറ്റി ഞാൻ പല നൂറു മർത്യൻറെ
പോരുന്ന പാതയിൽ മടിയൊന്നുമില്ലാതെ
ആത്മാവ് വേർപെട്ട കായവും പേറി ഞാൻ
ആത്മാവിനായുള്ള കർമ്മവും കണ്ടു ഞാൻ
മകരമാസത്തിലെ കുളിരതു കൊണ്ടു ഞാൻ
ആഹ്ലാദചിത്തയായ് കൊഞ്ചിക്കുഴഞ്ഞു ഞാൻ
എന്നാലിതാവന്ന വേനൽ കവർന്നല്ലോ
എന്നുടെ പുഷ്ഠിയും മോഹവും സ്വപ്നവും
സ്വാർത്ഥനാം മർത്യനവൻറെ സുഖത്തിനായി
വെട്ടിമുറിച്ച മരങ്ങളിന്നുണ്ടെങ്കിൽ
വേനലിൻചൂടിനെ പേടിച്ചു കേഴാതെ
അവനുടെ പുത്രൻറെ ദാഹം ഞാൻ തീർത്തേനെ
No comments:
Post a Comment